Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തുക്കുടയില്‍ വിജയം ചൂടി വത്സമ്മ

ഹണി ആര്‍ കെ

മുത്തുക്കുടയില്‍ വിജയം ചൂടി വത്സമ്മ
, ചൊവ്വ, 20 സെപ്‌റ്റംബര്‍ 2011 (16:21 IST)
PRO
PRO
മുത്തുക്കുട നിര്‍മ്മാണത്തിലൂടെ ജീവിതത്തിന് നിറം‌പകര്‍ന്ന കഥയുമായി ഒരു വീട്ടമ്മ. കണ്ണൂര്‍ ഇരിട്ടിയിലെ ഉളിക്കല്‍ സ്വദേശിയായ വി എസ് വത്സമ്മയാണ് സ്വപ്രയത്നത്തിലൂടെ വിജയക്കുട ചൂടിയിരിക്കുന്നത്. സ്വയം‌തൊഴിലിലൂടെ നല്ലവരുമാനം സ്വന്തമാക്കാനാകുമെന്ന് തെളിയിച്ച് സാധാരണക്കാര്‍ക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ് വത്സമ്മ.

പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശിശാസ്ത്രപ്രസ്ഥാനത്തിന്റെ സ്റ്റെഡ് പ്രൊജക്ടില്‍ ഇന്‍സ്പെക്ടര്‍ ആയി എത്തുന്നതോടെയാണ് വത്സമ്മയുടെ ജീവിതത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. സ്റ്റെഡ് പ്രൊജക്റ്റിന്റെ ഭാഗമായി തൃശൂര്‍ ചിങ്ങവനത്തെ ജോര്‍ജില്‍ നിന്നാണ് മുത്തുക്കുട നിര്‍മ്മാണത്തില്‍ പരിശീലനം നേടിയത്. പത്ത് സ്ത്രീകളും കൂടെയുണ്ടായിരുന്നു. പക്ഷേ അവരാരും യൂണിറ്റ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ മുത്തുക്കുട നിര്‍മ്മാണം തന്റെ വരുമാനമാര്‍ഗം കൂടിയാക്കാന്‍ ധൈര്യസമേതം തീരുമാനിക്കുകയായിരുന്നു വത്സമ്മ.

ആ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്നതാണ് വത്സമ്മയുടെ ജീവിതവിജയം. മുത്തുക്കുട നിര്‍മ്മാണം തുടങ്ങിയ വര്‍ഷം തന്നെ വത്സമ്മ എട്ട് ലക്ഷം രൂപയുടെ കുടകളാണ് വിറ്റത്. ഇന്ന് വത്സമ്മയ്ക്ക് സ്വന്തമായി ഒരു മുത്തുക്കുട നിര്‍മ്മാണ യൂണിറ്റുണ്ട്. ഉളിക്കല്‍ ടൌണില്‍ സ്വന്തം‌പേരിലുള്ള കെട്ടിടത്തില്‍ സ്വദേശി മുത്തുക്കുട നിര്‍മ്മാണ യൂണിറ്റ് എന്ന പേരിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മുത്തുക്കുട വിറ്റ് കിട്ടിയ ലാഭത്തില്‍ നിന്നാണ് ഈ സ്ഥാപനം തുടങ്ങാനുള്ള പണം കണ്ടെത്തിയത്. വലിയതോതില്‍ ഒരു ഫാന്‍സി ഷോറും തുടങ്ങാനും ഈ സ്ത്രീക്കായി.

പലയിടങ്ങളിലായി മുപ്പത്തിനാല് പേര്‍ വത്സമ്മയുടെ കീഴില്‍ മുത്തുക്കുട നിര്‍മ്മാണജോലിയില്‍ ഏര്‍പ്പെടുന്നു.
ഒരു മുത്തുക്കുടയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് അഞ്ച് പേരുടെ പ്രയത്നം വേണം. തടി ഉരുട്ടല്‍, ലേസ് പിടിപ്പിക്കല്‍ എന്നിങ്ങനെ. എല്ലാം കൂട്ടി യോജിപ്പിക്കുന്നത് വത്സമ്മയാണ്. കുടയ്ക്ക് വേണ്ട തടികള്‍ മൊത്തമായെടുത്ത് മില്ലില്‍ നിന്ന് ഈര്‍ന്നു വാങ്ങുകയാണ് പതിവ്. തുണി ഹാന്‍ഡ്‌ലൂമിന്റേതാണ്. 1300 മുതല്‍ 7500 രൂപ വരെ വിലയുള്ള കുടകളാണ് നിര്‍മ്മിക്കുന്നത്.

ഇന്ന് കേരളത്തില്‍ മാത്രമല്ല വത്സമ്മ മുത്തുക്കുടകള്‍ വിറ്റഴിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നീ സ്ഥാനങ്ങള്‍ക്ക് പുറമേ ദുബായ്, ലണ്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ വിദേശ രാജ്യങ്ങളിലേക്ക് കുടകള്‍ കയറ്റിയയക്കുന്നുമുണ്ട്. കാനനൂര്‍ എക്സ്പോര്‍ട്ടിംഗ് കമ്പനിയുമായി ചേര്‍ന്നാണ് വിദേശത്തേയ്ക്ക് മുത്തുക്കുടകള്‍ കയറ്റിയയക്കുന്നത്. വത്സമ്മയില്‍ നിന്ന് മുത്തുക്കുടകള്‍ വാങ്ങി കമ്പനിപ്പേരിലാണ് മുത്തുക്കുടകള്‍ കയറ്റിയയക്കുന്നത്. കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ മിക്ക അമ്പലങ്ങളിലും പള്ളികളിലും ഉത്സവത്തിന് താന്‍ നിര്‍മ്മിച്ച കുടകളാണ് ഉപയോഗിക്കുന്നതെന്ന് വത്സമ്മ പറയുന്നു. തൃശൂരില്‍ നിന്നും ആവശ്യക്കാര്‍ ഏറെയാണ്.

ഗോള്‍ഡ് കവറിംഗ് , ചെരുപ്പ് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം. പനയോല കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ എല്ലാം വത്സമ്മയുടേ കരവിരുതിന് മുന്നില്‍ വഴങ്ങുന്നവയാണ്. കരകൌശല നിര്‍മ്മാണം പഠിപ്പിക്കുന്നതിനായി സ്കൂളുകളും പഞ്ചായത്തുകളും മറ്റും ക്ലാസ്സെടുക്കാനും വത്സമ്മയെ ക്ഷണിക്കുന്നു. പ്രവര്‍ത്തിപരിചയമേളകളില്‍ സമ്മാനം നേടുന്നവരില്‍ അധികവും വത്സമ്മയുടെ ശിഷ്യര്‍ തന്നെ. രണ്ടായിരത്തില്‍ സാക്ഷരതാ മിഷന്റെ മികച്ച പ്രേരകിനുള്ള ജില്ല അവാര്‍ഡ്, സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പ്രേരകിനുള്ള അവാര്‍ഡ് എന്നിവ വത്സമ്മയെ തേടിയെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എസിന്റെ സജീവപ്രവര്‍ത്തക കൂ‍ടിയാണ് വത്സമ്മ.

അയ്യന്‍‌കുന്ന് പഞ്ചായത്തില്‍ യു ഡി ക്ലാര്‍ക്കായ ഇ വി വേണുഗോപാലാണ് ഭര്‍ത്താവ്. അനുപമയും അര്‍ജുനുമാണ് മക്കള്‍.

Share this Story:

Follow Webdunia malayalam