Select Your Language

Notifications

webdunia
webdunia
webdunia
webdunia

അദ്വാനിയുടെ ദു:ഖവും ബിജെപിയുടെ സ്വപ്നവും

അദ്വാനിയുടെ ദു:ഖവും ബിജെപിയുടെ സ്വപ്നവും
ചെന്നൈ , ശനി, 24 ഒക്‌ടോബര്‍ 2009 (21:31 IST)
PRO
സ്വന്തം വീട്ടില്‍ അടുപ്പു പുകയാതിരിക്കുമ്പോള്‍ അയല്‍‌വക്കത്തെ ആഘോഷം കണ്ടിരിക്കേണ്ട ഗതികേടിലാണ് അദ്വാനിജി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കാര്യം ഒന്ന് മറന്നുവരികയായിരുന്നു അപ്പോഴാ‍ണ് ദേ വീണ്ടും.. മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ഹരിയാന. പിന്നെ നാല് മാസത്തിന് മുമ്പ് ഒന്നനുഭവിച്ചതുകൊണ്ട് ഇക്കുറി അത്ര ഞെട്ടലുണ്ടായില്ല. പഴയതുപോലെ ഒന്നുകൂടി അഭിനയിക്കേണ്ടിവന്നു.. ഒരു റീ ടേക്ക്..

പണ്ട് പാര്‍ട്ടിയെ വളര്‍ത്താന്‍ പറമ്പില്‍ കൈക്കോട്ടുമായി ഇറങ്ങിയിരുന്നു. ഇന്ന് അതിനും വയ്യ. മുമ്പൊരിക്കല്‍ കയറി വില്ലിച്ച് കറങ്ങിയ ഒരു രഥം പടിക്കല്‍ കിടന്ന് പല്ലിളിക്കുന്നു. ആവുന്ന ശ്രമിച്ചിട്ടും അത് ഒന്നനക്കാന്‍ പോലുമാകുന്നില്ല. പ്രധാനമന്ത്രിക്കസേരയില്‍ ഒന്നിരിക്കണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി ഒരു പേരും സ്വീകരിച്ചിരുന്നു. ഉരുക്കുമനുഷ്യന്‍! സന്യാസിമാര്‍ പൂര്‍വ്വാശ്രമത്തിലെ പേര് മാറ്റിയിട്ടാണല്ലോ യഥാര്‍ത്ഥ ആശ്രമജീവിതത്തിലേക്ക് കടക്കുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ പ്രധാനമന്ത്രിപദത്തിന് വെച്ച വെള്ളമങ്ങ് വാങ്ങി. ഇപ്പോ ആ പാത്രത്തോടെ വെള്ളം പാര്‍ട്ടി ഓഫീസിന്‍റെ പിന്നാമ്പുറത്ത് വെച്ചിട്ടുണ്ട്. വരട്ടെ ആണിന്‍റെ ഭാഗ്യവും പെണ്ണിന്‍റെ കല്യാണവും പ്രവചിക്കാന്‍ കഴിയില്ലെന്നാണല്ലോ?

സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് പാര്‍ലമെന്‍റിലും പാര്‍ട്ടി ഓഫീസിലും പഴയ കസേരയില്‍ ഇരിക്കുന്നത്. കൂടെ നില്‍ക്കുന്നവര്‍ നിര്‍ബ്ബന്ധിച്ചാല്‍ എന്തും അനുസരിക്കുകയെന്നത് പണ്ടേ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഇപ്പോഴും അത് ആ ഉരുക്കുശരീരത്തിലുണ്ട്. പക്ഷെ വീണ്ടും ഇങ്ങനൊരു കൂനിന്‍‌മേല്‍ കുരു വരുമെന്ന് അന്ന് കടന്നുചിന്തിച്ചുമില്ല. എന്തായാലും അതും ഇങ്ങനെ അവസാനിച്ചു.

ഇനി കുറച്ച് നാളത്തേക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല. പാര്‍ട്ടി ഓഫീസിന്‍റെ തിണ്ണയിലെ ചാരുകസേരയില്‍ രാവിലെ മുതല്‍ കിടക്കാം. വന്നുവന്ന് അതും ബോറടിയായി. മെമ്പര്‍മാര്‍ കൊഴിഞ്ഞുപോയ കൂട്ടുകുടുംബം പോലെയാണിപ്പൊ അവിടെ. പണ്ട് ചുക്കിനും മുളകിനുമൊക്കെ സ്ഥിരമായി വന്നുകൊണ്ടിരുന്ന സിന്‍‌ഹമാരും കുല്‍ക്കര്‍ണ്ണിയുമൊക്കെ ഇപ്പോ താവളം മാറ്റി. ആകെ കുറച്ച് ആയാസമുള്ള പണി വല്ലപ്പോഴും വട്ടത്തില്‍ ചമ്രം പടഞ്ഞിരുന്ന് ചിന്തിക്കുന്ന പണിയാണ്. അത് ചിലപ്പോള്‍ ഒരു മൂന്ന് ദിവസം വല്ലോം കാണും. പണ്ട് ഒരാഴ്ചയിലധികമൊക്കെ ഈ അഭ്യാസമുണ്ടായിരുന്നു. ഇപ്പോ കുട്ടത്തില്‍ ചിലര്‍ക്ക് പ്രഷറിന്‍റെയും ഷുഗറിന്‍റെയും വാതത്തിന്‍റെയുമൊക്കെ ഉപദ്രവമുള്ളത് കാരണം കുറച്ചതാണ്. അതു കഴിഞ്ഞാല്‍ പിന്നെ സ്വസ്ഥം.

ഇടയ്ക്കിടയ്ക്ക് വെളിപാടുപോലെ അയോദ്ധ്യയിലെ അമ്പലത്തിന്‍റെ കാര്യമൊന്ന് പറയണം. പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഒരു സുനാമി വന്നതുപോലെയാണ്. രണ്ട് മൂന്ന് ദിവസത്തേക്ക് ഒരു തിരയിളക്കം. പത്രത്തില്‍ ഒന്നാം പേജില്‍ വാര്‍ത്ത. ആരെങ്കിലും ബാക്കി പറയും.. പിന്നെ ചര്‍ച്ചയായി ബഹളമായി അങ്ങനെ കുറച്ചുദിവസം കഴിക്കാം. വന്നുവന്ന് ഇപ്പോ അതിനും പഴയപോലെ മാര്‍ക്കറ്റില്ലാതായിരിക്കുന്നു. രാജ്നാഥ് സിംഗിന് ഒരു കസേര നല്‍കിയതുകൊണ്ട് ഇപ്പോ പുള്ളിക്കാരനാണ് അതിന്‍റെ ചുമതല. ഇടയ്ക്ക് അദ്ദേഹം മറന്നാല്‍ ഒന്നോര്‍മ്മിപ്പിക്കണം അത്രമാത്രം..

പിന്നെ തിണ്ണയ്ക്കിരുന്നാല്‍ റോഡിലൂടെ കസേര കിട്ടാതെ കൂകി വിളിച്ചുനടക്കുന്ന ഖദര്‍ദാരികളെ കാണാം. അപ്പോഴാണ് ആകെ ഒരു ആശ്വാസമാകുന്നത്. പക്ഷെ ഇപ്പോ ആ പ്രതീക്ഷയ്ക്കും ആയുസില്ലാതായിരിക്കുന്നു. പഴയപോലെ അവിടെ പൊട്ടലും ചീറ്റലുമൊന്നുമില്ല. പണ്ട് അവിടെ ഒന്ന് തിരികൊളുത്തിക്കിട്ടിയാല്‍ മൂന്ന് പൂരത്തിനുള്ള വെടിക്കെട്ട് കാണാമായിരുന്നു. ഇപ്പൊ കാറ്റ് തിരിഞ്ഞ് വീശിയിരിക്കുന്നു. പൂരം അക്കരെയും വെടിക്കെട്ട് ഇക്കരയുമെന്ന സ്ഥിതിയാണിന്ന്. അബദ്ധത്തില്‍ ഒരു തീപ്പൊരി വീണാല്‍ തന്നെ എട്ട് പൂരത്തിനുള്ള വെടിക്കെട്ട് ഒന്നിച്ച് നടക്കും. എന്തായാലും ഇനിയിപ്പോ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ... ഈശ്വരോ രക്ഷതു!

Share this Story:

Follow Webdunia malayalam