Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലാന്‍ രണ്ടുതവണ അവര്‍ വന്നു, തടസം നിന്നത് മമ്മൂട്ടി!

കൊല്ലാന്‍ രണ്ടുതവണ അവര്‍ വന്നു, തടസം നിന്നത് മമ്മൂട്ടി!
, വെള്ളി, 3 ഓഗസ്റ്റ് 2018 (18:52 IST)
കെ ജി രാമചന്ദ്രന്‍ എന്ന കെ ജി ആര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ചിലര്‍ തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രെ. 
 
പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്‍! തന്‍റേതായ അന്വേഷണരീതികളിലൂടെ അയാള്‍ ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്‍റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്‍ അയാളെ വെടിവച്ചുവീഴ്ത്തുന്നു.
 
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഡി എസ് പി പെരുമാള്‍. എസ് എന്‍ സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘ആഗസ്റ്റ് 1’ എന്ന ചിത്രത്തിലെ കഥാപാത്രം.
 
1988 ജൂലൈ 21ന് റിലീസായ ‘ആഗസ്റ്റ് 1’ തകര്‍പ്പന്‍ വിജയമാണ് നേടിയത്. സിബി മലയിലിന്‍റെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്. ക്യാപ്ടന്‍ രാജു അവതരിപ്പിച്ച വാടകക്കൊലയാളിയും സുകുമാരന്‍ അവതരിപ്പിച്ച മുഖ്യമന്ത്രിക്കഥാപാത്രവും മമ്മൂട്ടിയുടെ പെരുമാളിനൊപ്പം തന്നെ പേരുനേടി. 
 
ആഗസ്റ്റ് ഒന്നിന്‍റെ രണ്ടാം ഭാഗവും പിന്നീട് സംഭവിച്ചു. സ്വാമിയുടെ തന്നെ തിരക്കഥയില്‍ ഷാജി കൈലാസാണ് ആഗസ്റ്റ് 15 എന്ന പേരില്‍ ആ സിനിമ സംവിധാനം ചെയ്തത്. ആ ചിത്രം സംഭവിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. അത് രണ്ടാം ഭാഗത്തിനുവേണ്ടി തുടങ്ങിയ സിനിമയായിരുന്നില്ല. പുതിയ സിനിമ ചെയ്യണമെന്ന ആവശ്യവുമായി ഷാജി കൈലാസും എം മണിയും സമീപിക്കുമ്പോള്‍ സ്വാമിയുടെ പക്കല്‍ കഥയൊന്നുമില്ലായിരുന്നു.
 
മമ്മൂട്ടിയെ നായകനാക്കി ഒരു കഥ ആലോചിക്കാനാണ് ഷാജി കൈലാസ് ആവശ്യപ്പെട്ടത്. ഒരുപാട് സംഭവങ്ങളും ത്രെഡുകളുമൊക്കെ സ്വാമിയുടെ തലച്ചോറില്‍ കൂടി പാഞ്ഞു. ചില കഥകള്‍ രൂപപ്പെടുത്താനുള്ള ശ്രമം നടത്തി. ഒന്നും ശരിയായില്ല. ഒടുവില്‍ മമ്മൂട്ടി ഇടപെട്ടു. പല കഥകളെക്കുറിച്ചും ചര്‍ച്ച നടത്തി. അവസാനം മമ്മൂട്ടി പറഞ്ഞു - “ആഗസ്റ്റ് ഒന്നിലെ പെരുമാളിനെ വച്ച് പുതിയ കഥ ആലോചിച്ചു നോക്കൂ...”
 
അവിടെ പുതിയ ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പെരുമാളിനെ മുഖ്യ കഥാപാത്രമാക്കി ഒരു കഥയെക്കുറിച്ച് ആലോചിച്ചതോടെ കഥ പതിയെ രൂപപ്പെട്ടു വന്നു. അവിടെ വീണ്ടും ഒരു മുഖ്യമന്ത്രിയും അയാളെ കൊല്ലാന്‍ പദ്ധതിയിട്ട് നടക്കുന്ന ഒരു കൊലയാളിയും രംഗത്തെത്തി. ‘ആഗസ്റ്റ് 15’ എന്ന സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു. 
 
“ഷാജികൈലാസ്‌ എന്നെ സമീപിക്കുമ്പോള്‍ മമ്മൂട്ടിയുടെ ഡേറ്റും അരോമണി എന്ന പ്രൊഡ്യൂസറും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പല കഥകള്‍ ആലോചിച്ചിട്ടും എഴുത്ത്‌ ഒരിടത്തുമെത്തിയില്ല. അങ്ങനെയാണ്‌ പെരുമാളിനെ വച്ചുള്ള പുതിയ കഥയെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിക്കുന്നത്‌. ശരിക്കും പറഞ്ഞാല്‍ ആ ചിത്രം മമ്മൂട്ടി തിരിച്ചുവിട്ട ചിന്തയില്‍ നിന്നാണ്‌ പിറന്നത്.” - ഒരു അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തി.
 
വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമാള്‍ വീണ്ടുമെത്തിയപ്പോള്‍ അത് ബഹളക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നില്ല. ‘പ്രാഞ്ചിയേട്ടനെപ്പോലെ പാവം’ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞത്. സിനിമയും അതുപോലെ തന്നെ, ഒരു കൂള്‍ ത്രില്ലര്‍ ആയിരുന്നു.
 
“പഴയ പെരുമാളിനേക്കാള്‍ മെച്യൂരിറ്റിയുണ്ടായിരുന്നു പുതിയ പെരുമാളിന്. പ്രാഞ്ചിയേട്ടന്‍റെ സോഫ്റ്റ്നെസ് പെരുമാളിന്‍റെ അവതരണശൈലിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്” - ആ സിനിമയ്ക്ക് തൊട്ടുമുമ്പിറങ്ങിയ ഷാജി കൈലാസ് സിനിമകളില്‍ ബഹളം കൂടിപ്പോയെന്ന് പരാതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആഗസ്റ്റ് 15ല്‍ ത്തരം വിരട്ടലുകളൊന്നും ഷാജി പരീക്ഷിച്ചില്ല. എന്നാല്‍ ഞെട്ടിക്കേണ്ട സ്ഥലങ്ങളില്‍ ആ പഞ്ച് കൊടുക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ആവേശച്ചൂടുമായി തന്‍റെ ഒറ്റസീറ്റുള്ള ബൈക്കില്‍ പെരുമാള്‍ പാഞ്ഞെത്തിയെങ്കിലും പ്രേക്ഷകര്‍ തണുത്ത സ്വീകരണമാണ് നല്‍കിയത്. 
 
ആഗസ്റ്റ് 15 പരാജയമായെങ്കിലും ഒരു മൂന്നാം ദൌത്യവുമായി പെരുമാള്‍ വീണ്ടും വരുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ട്. ഷാജി കൈലാസോ സ്വാമിയോ മമ്മൂട്ടിയോ സിബി മലയിലോ അതേക്കുറിച്ച് ചിന്തിക്കട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർവതിക്കെതിരെ മോശം പരാമർശം നടത്തിയതിന് മറുപടിയുമായി റോഷ്‌നി ദിനകർ