Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമലീല കാണാതിരുന്നാല്‍ നാളെ കാലം നമുക്ക് മാപ്പുതരില്ല: മഞ്ജു വാര്യര്‍

രാമലീല കാണണം, കാണാതിരിക്കരുത്: മഞ്ജു പറയുന്നു

രാമലീല കാണാതിരുന്നാല്‍ നാളെ കാലം നമുക്ക് മാപ്പുതരില്ല: മഞ്ജു വാര്യര്‍
, ശനി, 23 സെപ്‌റ്റംബര്‍ 2017 (13:43 IST)
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ജനപ്രിയനടന്‍ ദിലീപ് നായകനാകുന്ന രാമലീല എന്ന ചിത്രം എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നും ഇല്ലെങ്കില്‍ നാളെ കാലം നമുക്ക് മാപ്പു തരില്ലെന്നും നടി മഞ്ജു വാര്യര്‍. രാമലീലയെ തകര്‍ക്കണമെന്നും ചിത്രം ബഹിഷ്കരിക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ ആഹ്വാനം ഉയര്‍ന്നിരുന്നു. ഇതിനു പ്രതികരണവുമായിട്ടാണ് മഞ്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
 
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീ അറസ്റ്റിലായതോടെ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന താരത്തിന്റെ സിനിമ കാണില്ലെന്ന അഭിപ്രായമാണ് ഇത്തരക്കാര്‍ക്ക്. എന്നാല്‍, ഒരാളോടുള്ള വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടോ കലയോടോ അല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു.
 
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇത് ഒരു ഉദാഹരണമാകരുത്
 
'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. 
 
ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍‍. കോട്ടണ്‍ഹിത്സ്കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു...സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.
 
'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍‌വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. 
 
സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. 
 
സിനിമയെ തീയറ്ററുകളില്‍ നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. 'രാമലീല', ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. 
 
സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞങ്ങള്‍ വോട്ടിനുവേണ്ടിയല്ല ഭരിക്കുന്നത്, ഞങ്ങളുടെ സംസ്‌കാരം വേറെയാണ്': നരേന്ദ്രമോദി