Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം ഡെങ്കിപ്പനിയുടെ പിടിയിലേക്ക്, തിരുവനന്തപുരത്ത് 600ലേറെപ്പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു

കേരളം ഡെങ്കിപ്പനിയുടെ പിടിയിലേക്ക്, തിരുവനന്തപുരത്ത് 600ലേറെപ്പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു
തിരുവനന്തപുരം , ചൊവ്വ, 16 മെയ് 2017 (11:53 IST)
കേരളം ഡെങ്കിപ്പനിയുടെ പിടിയിലമരുകയാണോ? തിരുവനന്തപുരം ജില്ലയില്‍ 600ലേറെ പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്. പനിബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. മഴക്കാലമാകുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയ്ക്കായി എത്തുന്നവരില്‍ 70 ശതമാനം പേരിലും ഡെങ്കി അണുബാധയുണ്ടെന്നാണ് വിവരം. ഇതിനോടകം ജില്ലയില്‍ 600ലേറെ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 
 
തിരുവനന്തപുരം ജനറല്‍ ആശുപത്രി ഡെങ്കിപ്പനി ബാധിതരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ആശുപത്രിയിലെ ഡോക്‍ടര്‍മാരില്‍ പലരും ഡെങ്കിപ്പനിയുടെ പിടിയിലാണെന്നാണ് വിവരം.
 
തിരുവനന്തപുരത്ത് ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ ഏരിയകളില്‍ നിന്നാണ് കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
 
നാലുതരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്നം ഗുരുതരമാകുന്നു. ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. 
 
ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതും സാധാരണയായി കണ്ടുവരുന്നുണ്ട്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് എണ്ണം കുറയുകയും ചെയ്യും.
 
ഡെങ്കി വരാതെ തടയാന്‍
 
പരിസരം വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്നുവയ്ക്കരുത്. 
 
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. 
 
ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു. 
 
കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.
 
രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക് കടിക്കുന്നതില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകിയുമായി പിണങ്ങി, ശേഷം ഈ സംഗീതജ്ഞന്‍ ചെയ്തത് ഇങ്ങനെ !