Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സംഘപരിവാറിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന മാതൃഭുമിയുടെ ഭാഗമാകാൻ ബുദ്ധിമുട്ടുണ്ട്‘- രാജിയിൽ വിശദീകരണവുമായി മനില സി മോഹൻ

‘സംഘപരിവാറിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന മാതൃഭുമിയുടെ ഭാഗമാകാൻ ബുദ്ധിമുട്ടുണ്ട്‘- രാജിയിൽ വിശദീകരണവുമായി മനില സി മോഹൻ
, ബുധന്‍, 7 നവം‌ബര്‍ 2018 (18:12 IST)
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏഡിറ്റോറിയൽ ബോർഡിൽനിന്നും രാജിവച്ചതിൽ വിശദീകരണവുമായി മനില സി മോഹൻ. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്മെൻറ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത് എന്ന് മനില സി മോഹൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നതെന്നു അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മനില സി മോഹൻ കുറിപ്പിൽ വ്യക്തമാക്കുന്നു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
 
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ്.
 
ഹിന്ദുത്വരാഷ്ട്രീയം മുൻപെങ്ങുമില്ലാത്ത വിധം ശക്തമായി കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ പിടിമുറുക്കിയിരിക്കുന്ന നിർണായകമായ ചരിത്ര സന്ദർഭമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മാതൃഭൂമി എന്ന സ്ഥാപനത്തിന്റെ മാനേജ്മെൻറ്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വ്യക്തിപരമായ ഈ തീരുമാനമെടുക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് എടുത്തിട്ടുള്ള എല്ലാ എഡിറ്റോറിയൽ തീരുമാനങ്ങളിലും എഡിറ്റോറിയൽ അംഗം എന്ന നിലയിൽ എനിക്ക് പങ്കുണ്ട്. അതിനാൽത്തന്നെ എഡിറ്ററെ ചുമതലയിൽ നിന്ന് നീക്കാനുള്ള തീരുമാനം എഡിറ്റോറിയലിനെതിരായ തീരുമാനമാണ്. ആ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കില്ല.
 
ഇതാദ്യമായല്ല സംഘപരിവാർ കേന്ദ്രങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ നീക്കം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ എത്രയോ തവണ ആഴ്ചപ്പതിപ്പിനെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. സംഘ പരിവാറിനെതിരെ, ഹിന്ദുത്വ ഭീകരതയ്ക്കെതിരെ സ്റ്റോറികൾ ചെയ്യുമ്പോഴൊക്കെയും പല തലത്തിലും തരത്തിലുമുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭീഷണികൾ, അശ്ലീലം പറച്ചിലുകൾ, കായികാക്രമണത്തിനുള്ള ശ്രമങ്ങൾ എല്ലാം നടന്നിട്ടുണ്ട്. പൊലീസ് പ്രൊട്ടക്ഷനിൽ ഓഫീസ് പ്രവർത്തിക്കേണ്ടി വന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയാക്കാലത്തുപോലും അവയൊന്നും വാർത്താപ്രാധാന്യം നേടിയിരുന്നില്ല. പക്ഷേ അന്നൊക്കെയും മാനേജ്മെന്റ് അതിന്റെ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു.
 
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഭീകരത സൂക്ഷ്മമായും വ്യാപകമായും കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും പ്രയോഗവത്കരിച്ച കാലമാണത്. മീശ വിവാദം അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ട ഒന്നാണ്. നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം. നോവലായിരുന്നു ലക്ഷ്യമെങ്കിൽ അത് പുസ്തകമായി പ്രസിദ്ധീകരിച്ച ഡി.സി. ബുക്സ് സമാനമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നല്ലോ? അങ്ങനെയുണ്ടായില്ല.
 
മീശയുടെ പേരിൽ, ഹൈന്ദവതയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി എന്നതാണ് രാഷ്ട്രീയ ഹിന്ദുത്വയ്ക്ക് കേരളത്തിൽ ഉണ്ടാക്കാനായ നേട്ടം. അതൊരിക്കലും വായനാ സമൂഹമായിരുന്നില്ല. ശബരിമലയിൽ ഭക്തർക്കിടയിൽ കടന്നുകൂടി, ഭക്തരുടെ പേരിൽ അക്രമം നടത്തുന്ന അതേ കൂട്ടർ തന്നെയാണ് വായക്കാരെന്ന പേരിൽ മീശയ്ക്കെതിരെയും ആഴ്ചപ്പതിപ്പിനെതിരെയും അണിനിരന്നത്. വിപണിയേയും രാഷ്ട്രീയത്തെയും തന്ത്രപരമായി ഒന്നിച്ചു നിർത്താൻ അവർക്ക് കഴിയുന്നു.
 
ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെങ്കിലും ദീപാവലിക്ക് ബ്രായും കാട്ടി നിൽക്കുമോ ? ദിശ പട്ടാണിയുടെ ഇൻസ്റ്റഗ്രാമിലെ ദിപാവലി പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ