Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടി കൊണ്ടതും അയാള്‍ കുഴഞ്ഞുവീണ് മലം വിസര്‍ജിച്ചു: പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തെ കുറിച്ച് ദൃക്സാക്ഷി

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ് സിബി സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെടുന്നത്...

ഇടി കൊണ്ടതും അയാള്‍ കുഴഞ്ഞുവീണ് മലം വിസര്‍ജിച്ചു: പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തെ കുറിച്ച് ദൃക്സാക്ഷി
, വ്യാഴം, 12 ഏപ്രില്‍ 2018 (14:57 IST)
വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്തെന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ, കസ്റ്റഡി മരണത്തെക്കുറിച്ചു മനുഷ്യാവകാശ പ്രവർത്തകൻ തുഷാർ നിർമൽ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു.
 
തുഷാര്‍ നിര്‍മലിന്റെ പോസ്റ്റ്:
 
വരാപ്പുഴ കസ്റ്റഡി പീഢനത്തെ തുടർന്ന് കൊല്ലപ്പെട്ട ശ്രീജിത്തിനെ നെഞ്ചിനും അടിവയറ്റിലും പൊലീസുകാർ കയ്യൊ കാലൊ കൊണ്ട് മർദ്ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടെം റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചെറുകുടലിൽ മുറിവുള്ളതായും പറയുന്നു. വാർത്ത കണ്ടപ്പോൾ നേരിട്ടു കണ്ട ഒരു പൊലീസ് മർദ്ദനത്തെ കുറിച്ചാണ് ഓർത്തത്. 
 
മാവോയിസ്റ്റ് ബന്ധം പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്തതിനു ശേഷം ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ എന്നെ വിട്ടു കിട്ടാൻ കോടതിയിൽ അപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതി എഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡി അനുവദിച്ചു. എറണാകുളം ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിലാണ് എന്നെ തടവിലിട്ടിരുന്നത്. 
 
ഓരോ ദിവസവും പൊലീസിലെ വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥർ വരും ചോദ്യം ചെയ്യും. ഇടക്ക് ഒരു ഞായറാഴ്ച്ച ചോദ്യം ചെയ്യലിനും അവധിയായിരുന്നു. രാവിലെ ഒരു പതിനൊന്ന് മണി കഴിഞ്ഞു കാണും. ഞാൻ മറ്റൊന്നും ചെയ്യാനില്ലാതെ ലോക്കപ്പിൽ കിടന്നും നടന്നും പാറാവ് നിൽക്കുന്ന പൊലീസുകാരനോട് ഓരോന്ന് പറഞ്ഞും സമയം കളയുന്നതിനിടക്ക് ഒരു സംഘം ആളുകൾ സ്റ്റേഷനിലേക്ക് കയറി വന്നു. 
 
ഏകദേശം നാൽപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളെ പിടിച്ചു കൊണ്ടാണ് വരുന്നത്. "പോക്കറ്റടിക്കാൻ നോക്കിയപ്പോൾ പിടിച്ചതാണ്" എന്ന് പറഞ്ഞ് അവർ അയാളെ പാറാവു നിന്ന പോലീസുകാരന്റെ മുന്നിലേക്ക് പിടിച്ചു നിറുത്തി. ഉടനെ സ്റ്റേഷൻ റൈറ്റർ അയാളോട് സ്റ്റേഷന്റെ ഇടനാഴിയിലേക്ക് കയറി നിൽക്കാൻ പറഞ്ഞു. അയാളെ കൊണ്ടു വന്ന സംഘത്തിൽ കാക്കി ഷർട്ട് ഇട്ട ഒരാൾ മുന്നോട്ടു വന്ന് താൻ ബസ്സിലെ കണ്ടക്ടർ ആണെന്നും യാത്രക്കാരിൽ ഒരാളുടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടി കൂടിയതാണെന്നും റൈറ്ററോട് പറഞ്ഞു. 
 
"ആരുടെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത് ? റൈറ്റർ ചോദിച്ചു. "ഇയാളുടെയാണ് സാറെ.."കണ്ടക്ടർ കൂട്ടത്തിൽ ഏറ്റവും പുറകിലായി നിന്നിരുന്ന കാഴ്ചയിൽ എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന ഒരാളുടെ നേർക്ക് വിരൽ ചുണ്ടി പറഞ്ഞു. "നിങ്ങൾ ഇങ്ങോട്ട് വരു" റൈറ്റർ അയാളെ വിളിച്ചു. "നിങ്ങളുടെ പോക്കറ്റടിച്ചോ.. " റൈറ്റർ ചോദിച്ചു. "പോക്കറ്റടിച്ചില്ല സാറെ പോക്കറ്റിൽ കയ്യിട്ട് പൈസ എടുത്തപ്പോൾ ഞാൻ അറിഞ്ഞു ഉടനെ കയ്യിൽ കടന്നു പിടിച്ചു.. " അപ്പൊ പിന്നെ എന്താ പോക്കറ്റടിച്ചെന്ന് പറഞ്ഞത് " റൈറ്റർ ഒച്ചയുയർത്തി ഗൗരവത്തിൽ ചോദിച്ചു. വൃദ്ധൻ ആകെ പരുങ്ങലിലായി. 
 
"കേസൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതാണ് സാറെ.." ഭയന്നു വിറച്ച അയാൾ പറഞ്ഞു. " എസ്.ഐ ഇല്ല. എസ്.ഐ വന്നിട്ട് തീരുമാനിക്കാം അതുവരെ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞ് റൈറ്റർ തിരിഞ്ഞു നടന്നു." ഞങ്ങൾ പൊയ്ക്കോട്ടെ സാറെ.. ബസ്സ് ഓട്ടത്തിലാണ്.." കണ്ടക്ടർ യാചനാ സ്വരത്തിൽ ചോദിച്ചു. " ശരി.. നിങ്ങൾ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തിട്ട് പൊയ്ക്കോ.." എന്ന് പറഞ്ഞ് റൈറ്റർ അവിടെ ഉണ്ടായിരുന്ന വനിതാ പൊലീസുകാരിയെ അഡ്രസ്സും നമ്പറും വാങ്ങിക്കാൻ ചട്ടം കെട്ടി. 
 
കൺടക്ടറും സംഘവും അഡ്രസ് കൊടുത്ത് ഇറങ്ങാൻ തുടങ്ങിയപ്പൊൾ വൃദ്ധൻ സാറെ ഞാനും പോയിട്ട് പിന്നെ വന്നാൽ മതിയൊ എന്ന് റൈറ്ററോട് ചോദിച്ചു.. ഇല്ല നിങ്ങൾ ടi വന്നിട്ട് പോയാൽ മതി എന്ന് റൈറ്റർ മറുപടി പറഞ്ഞു. ഭയന്നു നിൽക്കുന്ന വൃദ്ധനെ സ്റ്റേഷനകത്തെ കസേരയിൽ ഇരിക്കാൻ പറഞ്ഞ് പാറാവ് നിൽക്കുന്ന പോലീസുകാരൻ എസ്.ഐ ഉടൻ വരുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. 
 
അങ്ങനെ കറച്ചു സമയം കഴിഞ്ഞു. വൃദ്ധൻ കസേരയിൽ തന്നെ അഷമനായി ഇരിപ്പാണ്. പോക്കറ്റടിക്കാരൻ ഇടനാഴിയിൽ ചുവരിൽ ചാരി നിൽക്കുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. കാക്കി പാന്റസും വെള്ള ഷർട്ടും ധരിച്ച ഒരു പൊലീസുകാരൻ കയറി വന്നു. പോക്കറ്റടിക്കാരനെയും വൃദ്ധനെയും നോക്കി. ഇതെന്താ സാറെ കേസ് എന്ന് ചോദിച്ച് നേരെ റൈറ്ററുടെ അടുത്തേക്ക് ചെന്നു. റൈറ്റർ കാര്യം വിശദീകരിച്ചു. ഉടനെ ആ പോലീസുകാരൻ എഴുന്നേറ്റ് പോക്കറ്റടിക്കാരന്റെ നേരെ നോക്കി "ഇവിടെ വാടാ" എന്ന് ആക്രോശിച്ചു. 
 
അടുത്തെത്തിയ ഉടനെ ആ പൊലീസുകാരൻ മുഷ്ടി ചുരുട്ടി അയാളുടെ വയറ്റിൽ ശക്തിയായി ഇടിച്ചു. വേദന കൊണ്ട് പുളഞ്ഞ് വയറ്റിൽ കയ്യമർത്തി കുനിഞ്ഞ് നിലവിളിക്കുന്ന അയാളുടെ മുതുകത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. ഇടി കൊണ്ടതും അയാൾ കുഴഞ്ഞു വീഴുകയും മലം വിസർജ്ജിക്കുകയും ചെയ്തു. "ഒക്കെ അവന്റെ അടവാണ്. കള്ളൻ. നിന്നെ കൊണ്ട് തന്നെ ഇത് കോരിക്കും" കലിയടങ്ങാതെ പൊലീസുകാരൻ ആക്രോശിച്ചു. അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉടനെ റൈറ്റർ ഇടപെട്ടു. ഇടിച്ച പൊലീസുകാരൻ പുറത്തേക്ക് ഇറങ്ങിപ്പോയി. ഭയന്ന് എഴുന്നേറ്റ് നിന്ന വൃദ്ധനെ പാറാവുകാരൻ സമാധാനിപ്പിച്ചു. ഇടി കൊണ്ട് വീണയാൾ മണിക്കൂറുകളോളം അവിടെ തന്നെ കിടന്നു.
 
റൈറ്റർ ഇടക്കിടക്ക് അയാളുടെ പേര് വിളിച്ച് ആശുപത്രിയിൽ പോണ്ടെ എഴുന്നേൽക്ക് എന്ന് പറയും അയാൾ ഞരങ്ങിയും മൂളിയും അവിടെ തന്നെ കിടന്നു. വൈകുന്നേരത്തോടെ പരാതിക്കാരൻ വൃദ്ധനെ മൊഴിയെടുത്ത് പറഞ്ഞു വിട്ടു. ഇതിനിടക്ക് പൊലീസുകാർ കറ്റാരോപിതനെ ഇടനാഴിയിലേക്ക് മാറ്റിക്കിടത്തി. "അവൻ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ.." പാറാവുകാരൻ എന്നെ നോക്കി പറഞ്ഞു."കള്ളനാണെങ്കിലും നിങ്ങളാരാ അയാളെ അടിക്കാൻ.. നിങ്ങളും നിയമം ലംഘിക്കുകയല്ലെ." ഞാൻ ചോദിച്ചു. " ഇവനെയൊക്കെ കോടതിയിൽ ഹാജരാക്കിയാൽ കുറച്ച് ദിവസം കഴിഞ്ഞ് സുഖമായി ഇറങ്ങി പോരും. ഈ കൊടുക്കുന്നതെ ഉണ്ടാകു." മർദ്ദനത്തിന്റെ ന്യായീകരണമായി പാറാവുകാരൻ പറഞ്ഞു. 
 
അപ്പോഴെക്കും കറ്റാരോപിതൻ എഴുന്നേറ്റ് ചുവരും ചാരി ഇരിപ്പായി. പറഞ്ഞതു പോലെ തന്നെ അല്പസമയത്തിന് ശേഷം അയാളെ കൊണ്ട് തന്നെ മലം കോരി വൃത്തിയാക്കിച്ചു. രണ്ടാം ദിവസം അയാളെ കോടതിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കാക്കനാട് ജില്ല ജയിലിൽ തടവിൽ കഴിയുമ്പോൾ അയാളെ കണ്ടിരുന്നു. വേറെ സെല്ലിൽ ആയതു കൊണ്ട് സംസാരിക്കാൻ പറ്റിയില്ല. 
 
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിൽ ക്രൂരമായ മർദ്ദനത്തിനിരയായ സിബി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സിബിയുടെ വീട്ടിൽ ചെന്നപ്പോൾ സ്റ്റേഷനിൽ ചെന്ന് കാണുമ്പോൾ മർദ്ദനമേറ്റ് അവശനിലയിലായ സിബി സ്റ്റേഷനകത്ത് മലവിസർജ്ജനം നടത്തിയെന്നും അത് ആ അമ്മയെ കൊണ്ട് കഴുകി വൃത്തിയാക്കിച്ചു എന്നും സിബിയുടെ അമ്മ വിതുമ്പി കൊണ്ട് വിവരിച്ചതും ഓർക്കുന്നു. ജനമൈത്രി പോലീസായെന്ന് വമ്പ് പറയുമ്പോഴാണ് ഈ സംഭവങ്ങൾ ഒക്കെ നടക്കുന്നത്. എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യിൽ പറ്റിയ ചോര ഇല്ലാതാവുക ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ വാക്കുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരുടെ മുഖത്തിനേറ്റ അടി?!