Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിലെ തട്ടിപ്പ് വീരര്‍; ഹൈ റിച്ചിനെ സൂക്ഷിക്കുക, ഉടമകളായ ദമ്പതികള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് ഇഡി

മണിചെയിന്‍ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

High Rich, Thrissur, High Rich Owners, Kerala News

രേണുക വേണു

, ബുധന്‍, 31 ജനുവരി 2024 (08:23 IST)
High Rich Owners

മണി ചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഹൈ റിച്ച് ഉടമകള്‍ കെ.ഡി.പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍ എന്നിവര്‍ സ്ഥിരം സാമ്പത്തിക കുറ്റവാളികളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയില്‍ ബോധിപ്പിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ.സന്തോഷ് എന്നിവര്‍ സമാനസ്വഭാവമുള്ള 19 കേസുകളില്‍ കൂടി ഇവര്‍ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്. 
 
മണിചെയിന്‍ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം, ക്രിപ്‌റ്റോ കറന്‍സി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികള്‍ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 
 
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തില്‍ പുറത്തുവരുന്നതെന്നു പ്രോസിക്യൂട്ടര്‍ എം.ജെ.സന്തോഷ് ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് അന്വേഷണം അട്ടിമറിക്കാന്‍ കാരണമാകും. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
 
212 കോടി രൂപയാണ് ഇവരില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇ.ഡി. ഈ പണം മരവിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു തെളിവെടുക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീൻപിടിത്തത്തിനിടെ വള്ളത്തിൽ നിന്നു വീണ തൊഴിലാളി മരിച്ചു